Raise our Conscience against the Killing of RTI Activists




Saturday, March 5, 2011

ഇല വീഴാ പൂഞ്ചിറ: ഒരു യാത്രയുടെ ഓര്‍മ്മക്കായി


                     ശൈത്യ കാലം തുടങ്ങുന്ന സമയത്തുള്ള പ്രഭാതങ്ങളില്‍ ഒന്ന്. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഞാനും രണ്ടു സുഹൃത്തുക്കളും,  അതിരാവിലെ തന്നെ, ഇല വീഴ പൂഞ്ചിറ എന്ന സ്ഥലത്തേക്ക്, സുഹൃത്തിന്‍റെ വണ്ടിയില്‍ യാത്ര പുറപ്പെട്ടു. യാത്രാ മദ്ധ്യേ ആവശ്യമുള്ള കുറച്ചു  ഭക്ഷണം കൈയ്യില്‍ കരുതിയിരുന്നു.

                  തൊടുപുഴയില്‍ നിന്ന് ഉദ്ദേശം 20 കിലോമീറ്റര്‍ അകലത്തായി മേലുകാവിനടുത്തായാണ് ഇല വീഴാ പൂഞ്ചിറ. അവിടെയുള്ള ഒരു വലിയ മലയുടെ മുകളാണ് ഈ സ്ഥലം. മലമുകളില്‍ മരങ്ങളൊന്നും ഇല്ലാതെ, മൊത്തം പുല്മേടുകളായതിനാലാണ്  ഈ പേര് ഉടലെടുത്തത്.  മാരുതന്‍ സദാ  കീഴ്പെടുത്തിയിരിക്കുന്ന ഇവിടെ നിന്ന് നോക്കിയാല്‍ അങ്ങ് തൊടുപുഴ പട്ടണം മുതല്‍ ഇങ്ങു ചെറുതോണി അണക്കെട്ട് വരെ, പരന്നു കിടക്കുന്നത് കാണാം. ഒപ്പം അതിര് പാകി നില്‍ക്കുന്ന സഹ്യനെയും.

                     സംഭാഷണത്തില്‍ ലയിച്ചിരുന്ന ഞങ്ങള്‍, വണ്ടി, കയറ്റം കയറി തുടങ്ങിയത് അറിഞ്ഞതെയുണ്ടായിരുന്നില്ല. മലവഴികള്‍ അതിന്‍റെ ഉഗ്ര സ്വരൂപം കാണിച്ചു തുടങ്ങിയപ്പോള്‍, ഡ്രൈവറായ സുഹൃത്ത്‌ ജാഗരൂഗനായി, ഒപ്പം ഞങ്ങളും. ഒരു നാലും കൂടിയ കവലയില്‍ വച്ച് കഷ്ടി ഒരു ജീപ്പിന്‍റെ വീതിയിലെക്ക് വഴി ചുരുങ്ങുകയാണ്. പുതിയ കാര്‍ മനസ്സില്ലാമനസ്സോടെ അവന്‍ ആ വഴിയിലൂടെ ഉരുട്ടി കയറ്റി. പോകുന്ന വഴിയില്‍ കണ്ട ഒരു ചെറു പള്ളി പരിസരത്ത് വണ്ടി നിര്‍ത്തി, ഞങ്ങള്‍  ചായ കുടിച്ചു. ഉദ്ദേശം 2 കിലോമീറ്റര്‍ കൂടി മുകളിലേക്ക് ചെന്നതോടെ ടാര്‍ റോഡ്‌ അവസാനിച്ചു. വണ്ടി വശത്തേക്കൊതുക്കി ഞങ്ങള്‍ നടത്തം ആരംഭിച്ചു.

                         ഏകദേശം ഒന്നര കിലോമീറ്റര്‍ മുകളിലേക്ക് നടക്കണം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ആ വഴിയിലൂടെ ആകെ ജീപ്പ് മാത്രമേ കയറു. അത്യാവശ്യം കുത്തനെയുള്ള കയറ്റങ്ങള്‍ മൂലവും, കൂടെയുള്ള ഒരു സുഹൃത്തിന്‍റെ ശരീര ഭാരം, അധികം സമയം അവന്‍റെ കാലുകള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാലും ഇടയ്ക്കിടയ്ക്ക് ഇരുന്നു വിശ്രമിച്ചാണ് യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ്, മലമുകളില്‍ നിന്ന് റോഡിനു കുറുകെ ഒരു ചെറു അരുവി ഒഴുകുന്നത്‌ ശ്രദ്ധയില്‍ പെട്ടത്. അരുവിയുടെ ശുദ്ധതയും, കുളിര്‍മയും ആസ്വദിച്ചു കുറച്ചു സമയം അതിന്‍റെ ചുവട്ടില്‍ ചിലവഴിച്ചു. നല്ല വെയിലത്തുള്ള ആ നടപ്പില്‍ അതൊരു ആശ്വാസമായിരുന്നു. മലമുകളിലെ പുല്‍മേടുകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നുണ്ട്. അങ്ങനെ ഏകദേശം മുക്കാല്‍ മണിക്കൂറത്തെ നടപ്പിന് ശേഷം ഞങ്ങള്‍ മല മുകളില്‍ എത്തി. എടുക്കാവുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറയും മിന്നിച്ചുകൊണ്ടാണ് യാത്ര എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

                     മലമുകളിലായി ഒരു വശത്ത് ശിവലിംഗം പോലെ ഒരു കല്ലുരുട്ടിവച്ചു എന്തോ പ്രതിഷ്ഠയുണ്ട്. മാരുതന്‍ സാവധാനം ശക്തി പ്രാപിച്ചു തുടങ്ങി. പക്ഷെ കാറ്റിന്‍റെ കുളിര് ഒരു വശ്യതയാണ്. വെയിലത്ത്‌ തണുത്ത കാറ്റടിച്ചുള്ള  ആ നില്‍പ്പ്, ഒരു നല്ല അനുഭവം പ്രദാനം ചെയ്യുന്നു. കുറച്ചു മുകളിലായി ഒരു കെട്ടിടം കാണാനാവുന്നുണ്ട്. സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ വക ഒരു ചെറു ബംഗ്ലാവ് ആണത്. അവര്‍ ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചെങ്കിലും പുറമെയുള്ള പരന്ന പുല്‍മേടുകളും, തണുത്ത അന്തരീക്ഷവും, തലോടി കടന്നു പോകുന്ന ഇളംകാറ്റും എല്ലാംകൂടി ഞങ്ങളെ പിന്തിരിപ്പിച്ചു. നാടന്‍ കള്ള് ഉള്‍പ്പെടെയുള്ള പലവിധ പാനീയങ്ങള്‍ അവിടെ ലഭ്യമാണ്. അവരെക്കൊണ്ട് ഞങ്ങളുടെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുപ്പിച്ച ശേഷം ഞങ്ങള്‍ ബംഗ്ലാവില്‍ നിന്നിറങ്ങി.

                         മലയോട് ചേര്‍ന്നുള്ള കൊക്കകള്‍ ഭയചകിതമായ ആകാംക്ഷയാണ് ജനിപ്പിച്ചത്. അങ്ങ് താഴെ സോപ്പ് പെട്ടി പോലെയുള്ള ശകടങ്ങളില്‍ അനേകം മനുഷ്യര്‍.  സമീപത്തുള്ള ഒരു വശ്യതയുള്ള ബെഞ്ചിലിരുന്ന് ഞങ്ങള്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ചുതുടങ്ങി. അല്‍പ്പസമയത്തിനു ശേഷം കാലാവസ്ഥ അതി വേഗം മാറുന്നതായി അനുഭവപ്പെട്ടു. സൂര്യന്‍റെ ശക്തി താല്‍ക്കാലികമായി ക്ഷയിച്ചു. പകരം ആ സ്ഥാനത്ത്‌ കോടമഞ്ഞ് ഉയര്‍ന്നു വരാന്‍ തുടങ്ങി. ഒരു ജോലി ദിവസമായിരുന്നതിനാലും, ടൂറിസമെന്ന നീരാളിപ്പിടിത്തത്തില്‍ അത്രക്കങ്ങു അമരാത്ത സ്ഥലമായതിനാലും ഇതിനെല്ലാം സാക്ഷികളായി മലമുകളില്‍ ഞങ്ങള്‍ മൂന്നു സഞ്ചാരികള്‍ മാത്രം.


                             മലമുകളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഞങ്ങള്‍ ഇനിയും എത്തിയിട്ടില്ല. കോടമഞ്ഞ് അതിവേഗം ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഞങ്ങള്‍ വേഗം അവിടേക്ക് തിരിച്ചു. ഓരോ മിനിറ്റ് കഴിയുമ്പോഴേക്കും മഞ്ഞു കൂടുതല്‍ കനക്കുകയാണ്. കൂടെ, തണുത്ത മഞ്ഞില്‍ പുതഞ്ഞ അതിവേഗതയുള്ള കാറ്റും. ഇത് നേരിട്ട് അനുഭവിക്കേണ്ട ഒന്ന് തന്നെയാണ്. ഒര് ACക്കു പോലും, ഇത്ര ഉണ്മേഷപ്രദമായ ഒരു അന്തിരീക്ഷം സമ്മാനിക്കാനാവില്ല. ചെറു ജലകണങ്ങളായി മഞ്ഞിനെ ദേഹത്ത് നിക്ഷേപിച്ചു കൊണ്ടിരിക്കയാണ് കാറ്റ്. അതാസ്വദിച്ച് ഞങ്ങള്‍ വളരെയേറെ സമയം അവിടെ
നിന്നു.


                        ഏറ്റവും മുകളിലുള്ള സ്ഥലത്ത് ഒരു പോലീസു വയര്‍ലസ് സ്റ്റേഷനുണ്ട്‍‌. അവിടെ രണ്ടു പോലീസുകാര്‍ മഫ്തിയില്‍ ജോലിയിലുമുണ്ട്. കറണ്ടോ, മറ്റൊരു സംവിധാനങ്ങളോ അവര്‍ക്കവിടെയില്ല. നമ്മുടെ സുരക്ഷ്ക്കായുള്ള ദേശത്തിന്‍റെ കണ്ണുകള്‍ അവിടെ പോലുമുള്ളത് ശരിക്കും ഒരു അത്ഭുതമായിരുന്നു. അവരെയെല്ലാം പരിചയപ്പെടാനും സാധിച്ചു. ഒരു രണ്ടടി മുമ്പിലുള്ളവ പോലും കാണാന്‍ വയ്യാത്ത നിലയില്‍ മഞ്ഞു മൂടിയിരിക്കയാണ് ഇപ്പോള്‍. ഞങ്ങള്‍ ആ പാറപ്പുറത്ത് ഒരര മണിക്കൂര്‍ നേരം ഇരുന്നും, കിടന്നും, സംസാരിച്ചും സമയം ചിലവഴിച്ചു. മുകളില്‍ വെളുത്ത ആകാശം. ചുറ്റിലും, താഴത്തും വെളുത്ത കോടമഞ്ഞും.






                         അപ്പോഴേക്കും മഴ ചാറിതുടങ്ങി. നിമിഷ നേരം കൊണ്ട് കാലാവസ്ഥ മാറികൊണ്ടിരിക്കയാണ്. അടുത്തുള്ളൊരു ഷെഡ്ഡില്‍ ഞങ്ങള്‍ താല്‍ക്കാലിക അഭയമെടുത്തു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഭൂത, വര്‍ത്തമാന, ഭാവി ചിന്തകള്‍ ഞങ്ങള്‍ അവിടെ പങ്കു വച്ചു. ഉദേശം ഒരു മണിക്കൂര്‍ ആ പര്‍വതശ്രേഷ്ഠന്‍ മഴയില്‍ കുളിരണിയുന്നത് നോക്കി അവിടെയങ്ങനെ ചിലവഴിച്ചു. മഴ നിലച്ചതോടെ കോട മഞ്ഞു അപ്രത്യക്ഷമായി തുടങ്ങി. ചുറ്റുപാടും മുന്പതെക്കാളുമാധികം ദ്രശ്യമായിത്തുടങ്ങി. അങ്ങ് താഴെ ചെറുതോണി അണക്കെട്ടും, അങ്ങ് മുകളില്‍ കാര്‍മെഘമോഴിഞ്ഞ ആകാശവും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

                           സൂര്യന്‍ തന്‍റെ പ്രഭാവം വീണ്ടെടുത്തു തുടങ്ങി. ഇത്രയേറെ കാലാവസ്ഥകള്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറി മറിഞ്ഞതും ഒരു കുഞ്ഞു വിസ്മയമായി മനസ്സില്‍ നിലകൊണ്ടു. തിരിചിറക്കം വളരെ വേഗത്തിലായിരുന്നു. സൂര്യ പ്രകാശം മേഘവലയതിനുള്ളിലൂടെ ഒരു ബീം പോലെ വരുന്ന കാഴ്ച കണ്ണിനു കുളിരേകി. എന്‍റെ ചെറു ക്യാമറ അതിനു പറ്റാവുന്ന വിധത്തില്‍ അത് ഒപ്പിയെടുത്തു. ഞങ്ങള്‍ തിരിച്ചു പോയത് ഇതിലൊരു സുഹൃത്തിന്‍റെ തറവാട്ടിലെക്കാണ്.



                       ഓര്‍മയുടെ ഏടുകളില്‍ വിലമതിക്കാവുന്ന മറ്റൊരു ദിനം കൂടി കടന്നു പോയി. ഇതിനിടയില്‍, മരങ്ങളൊന്നുമില്ലാത്ത ആ ഇല വീഴാ പൂഞ്ചിറയില്‍ ഞാന്‍ ആരും കാണാതെ ഒരു ചെറു തൈ നട്ടു. ഭാവിയില്‍ അതും ഇല വീഴാത്ത ഒരു മരമാകുമോ? താമസിയാതെ വിദേശങ്ങളില്‍ നിന്നുള്ള എന്‍റെ കസിന്മാര്‍ വരും. അവര്‍ കറങ്ങിയ സ്ഥലങ്ങളുടെ ഫോട്ടോ കാണിക്കുമ്പോള്‍, ഞാന്‍ അഭിമാനത്തോടെ ഇവ കാണിക്കും, എന്‍റെ മനസ്സ് പറയും,"ഇത് എന്‍റെ നാട്, ദൈവത്തിന്‍റെ സ്വന്തം നാട്". എന്‍റെ മനസ്സ് ഇപ്പോള്‍ ആ തൈമരത്തിന്‍റെ കൂടെയാണ്. എന്‍റെ കുഞ്ഞു മരം അവിടെ ഇല പോഴിക്കുമോ?

4 comments:

  1. നല്ല എഴുത്ത്.. ഇഷ്ട്ടപെട്ടു. പിന്നെ തന്റെ കാഴ്ച അപാരം തന്നെ ...." അങ്ങ് താഴെ സോപ്പ് പെട്ടി പോലെയുള്ള ശകടങ്ങളില്‍ അനേകം മനുഷ്യര്‍. ".. സോപ്പ് പെട്ടി പോലത്തെ വണ്ടിയില്‍ ഇരിക്കുന്ന മനുഷ്യരെ വരെ കണ്ടു അല്ലെ. ഹം...കൊള്ളാം കേട്ടോ ചുമ്മാ പറഞ്ഞതാ

    ReplyDelete
  2. ഡാ .. ഞാന്‍ എത്ര തവണ നിന്റെ വീട്ടില്‍ വന്നിട്ടുണ്ട് എന്നിട്ടൊന്നും ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞില്ലല്ലോ. അടുത്ത തവണ നമുക്ക്‌ പോവണം .

    ReplyDelete
  3. Kollameda...Nalla vivaranam...

    ReplyDelete
  4. നല്ല വിവരണം.
    ഇങ്ങിനെ എത്ര സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ കാണാനിരിക്കുന്നു!!

    ReplyDelete