Raise our Conscience against the Killing of RTI Activists




Tuesday, July 12, 2011

വാനരന്മാരുടെ ലോകം

സീന്‍ ഒന്ന്: സമയം ഉദ്ദേശം വൈകുന്നേരം മൂന്നര കഴിഞ്ഞു. ചെറുതായി മഴ ചാറുന്നുണ്ട്. ഓഫീസിലെ ആളുകളെല്ലാം ചായകുടിയുമൊക്കെയായി തിരക്കിലാണ്. പുറത്തേക്കിറങ്ങാനായി പ്രധാനാമായി ഒരു വാതിലാണുള്ളത്. മറ്റുള്ളവ തുറക്കാറില്ല. ആ പ്രധാന വഴി വാനരന്മാര്‍ തടഞ്ഞിരിക്കുന്നു. നന്നേ ആക്രമണോത്സുകത പ്രകടപ്പിച്ച അവ, മനുഷ്യ കോലത്തിലുള്ള എന്തിനെ കണ്ടാലും ആക്രമിക്കാനായി ചാടി അടുക്കുന്നുമുണ്ട്. മനുഷ്യ വാസം കുറഞ്ഞ മേഘലയിലാണ് ഓഫീസ് എന്നതിനാല്‍, ഓഫീസ് പരിസരത്ത് വാനരന്മാരുടെ എണ്ണം വളരെയധികമാണ്. അതിനാല്‍ തന്നെ ഓഫീസ് സ്റ്റാഫുകള്‍ നന്നേ പരിഭ്രാന്തരുമാണ്. ചിലര്‍ ഉള്ള ധൈര്യം സംഭരിച്ച്, വഴിയെ നടക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിക്കാന്‍ വന്നതിനാല്‍ തിരിഞ്ഞോടേണ്ടി വന്നു. വഴിയുടെ അപ്പുറവും ഇപ്പുറവും ഉള്ളവര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. സമയം കഴിയുന്തോറും ഇവയുടെ ആക്രമണോത്സുകത കൂടുന്നതല്ലാതെ കുറയുന്നുമില്ല. ഇതിനിടയില്‍, ധൈര്യം സംഭരിച്ചു വഴിയെ കുറച്ചു മുന്നോട്ടു പോയ ഒരു വ്യക്തിയാണ് ഒരു ചെറു കുരങ്ങന്‍ അടി കിട്ടി വഴിയില്‍ വീണു കിടക്കുന്നത് അറിയച്ചത്. അതിനു അടി കിട്ടിയത് എങ്ങനെ എന്നതും അജ്ഞാതമായിരുന്നു. ആളുകള്‍ വാതിലുകള്‍ കുറ്റിയിട്ടും ഒച്ചയുണ്ടാക്കിയും സ്വയം സുരക്ഷ ഉറപ്പാക്കി.

സീന്‍ രണ്ടു: സമയം നന്നേ മുന്നോട്ടു പോയി. അവര്‍ പിന്തിരിയുന്ന ലക്ഷണമില്ല. അതിനാല്‍ തന്നെ ഓഫീസിനകത്തുള്ള ഫയര്‍ ഫോഴ്സിനെ വിളിച്ചു. പാമ്പോ മറ്റോ ആണെങ്കില്‍ പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്നും, എന്നാല്‍ കുരങ്ങന്മാര്‍ ആയതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നുമുള്ള ഒരു മറുപടി ലഭിച്ചു. ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പോലും സാധിക്കുന്നില്ല എന്നറിയിച്ചപ്പോള്‍, മണി മുഴക്കി യന്ത്രവും ആളുകളും പുറപ്പെട്ടു. ഫയറുകാര്‍ കമ്പും കോലുമോക്കെയായി പലവഴി ഇരച്ചു കയറി വഴിയിലുള്ള കുരങ്ങന്മാരെ വിരട്ടി. എന്നാല്‍ വാനരന്മാര്‍ അല്പം ദൂരത്തേക്ക് പോകുന്നതല്ലാതെ, ഫയറുകാര്‍ പോയിക്കഴിയുമ്പോള്‍ പൂര്‍വാധികം ശക്തിയോടെയാണ് തിരിച്ചെത്തുന്നത്. ഇതിനിടയില്‍ ബുദ്ധിമാനായ ഒരു ഫയറുകാരന്‍, വഴിയില്‍ വീണു കിടന്നിരുന്ന കുരങ്ങനെ, താഴെ നിലത്തേക്കിട്ടു. അല്‍പ സമയത്തെ വിഫല ശ്രമത്തോടെ ഫയറുകാര്‍ പിന്‍വാങ്ങുകയായി.

സീന്‍ മൂന്ന്: അക്ഷമരായ ഓഫീസ് സ്റ്റാഫുകള്‍ തന്നെ കുരങ്ങന്മാരെ വിരട്ടല്‍ ഏറ്റെടുത്തു. പത്തലും മറ്റുമായി കുറെയധികം പേര്‍ വഴിയിലേക്കിറങ്ങി. ആ തക്കത്തിന് ഞാനും ഓടി പുറത്തു കടന്നു. ഇവര്‍ വിരട്ടുമ്പോഴും, വാനരന്മാര്‍ ദൂരത്തേക്ക് മാറുന്നുണ്ടായിരുന്നില്ല. കൌതുകവും, ആകാംക്ഷയും മൂലം ഞാന്‍ പുറത്തു പറമ്പില്‍ ദൂരെയായി മാറി നിന്ന് അടിയേറ്റു വീണ കുരങ്ങന് എന്ത് സംഭവിക്കുന്നു എന്ന് വീക്ഷിച്ചു. സമയം കടന്നു പോകവേ, ഒരു വലിയ കുരങ്ങു ഇതിനെ മാറോട് ചേര്‍ത്ത് എടുത്തു. അത് അമ്മയാവണം. ശേഷം അതിനെ ദൂരെ മാറി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി. പരിക്കു പറ്റിയതിനെ ഒരു അരഭിത്തിയിലേക്ക് ഉയര്‍ത്താനായി കുരങ്ങന്‍റെ അടുത്ത ശ്രമം. ചെറു കുരങ്ങു തല മാത്രം അനക്കുന്നുണ്ട്. നിമിഷ നേരം കൊണ്ട്, മൂന്നാല് കുരങ്ങമാര്‍ അരഭിത്തിയുടെ മുകളില്‍ അണിനിരന്നു. തൂങ്ങി കിടക്കുന്ന ഒരു വള്ളിയിലേക്ക് ചെറു കുരങ്ങനെ അമ്മ ചേര്‍ത്ത് പിടിപ്പിച്ചു. മുകളിലുള്ള കുരങ്ങന്മാര്‍ വള്ളി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. അല്‍പ സമയത്തിന് ശേഷം അമ്മ തന്നെ, മാറോട് ചേര്‍ത്ത് അതിനെ ഉയര്‍ത്തി അരഭിത്തിയില്‍ വയ്ച്ചു.

സീന്‍ നാല്: മറ്റു കുരങ്ങന്മാര്‍ സാവധാനം പിന്‍വാങ്ങി. അമ്മയും പരിക്ക് പറ്റിയതും കൂടാതെ മറ്റൊരു കുരങ്ങും, മാത്രം അരഭിത്തിയുടെ മുകളില്‍ ശേഷിച്ചു. മറ്റേതു അച്ഛനാവണം. നഷ്ടം ആ കുടുംബത്തിന് മാത്രമാണല്ലോ. അച്ഛന്‍ ഇടയ്ക്കിടയ്ക്ക്, മുഖം പൊത്തി ഇരിക്കുകയും, ഭിത്തിയില്‍ തല ഇടിക്കുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കു തന്‍റെ ഭാവിയായ മകനെ നോക്കും. അമ്മ അപ്പോഴും അതിനെ പിടി വിടാതെ നിസ്സംഗതയോടെ ദൂരേക്ക്‌ നോക്കി ഇരിക്കുന്നുണ്ട്. അച്ഛന്‍ വളരെ നേരം കൈ കൊണ്ട് കണ്ണുകള്‍ അടച്ചിരുന്നു. വികാരങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കും ഉണ്ടായിരിക്കണം. മുകളില്‍ നിന്ന് ആളുകളുടെ ആക്രമണം കനത്തപ്പോള്‍, കുരങ്ങന്മാര്‍ പ്രത്യേക ഒരു ശബ്ദം പുറപ്പെടുവിച്ചു. പ്രതിധ്വനി പോലെ ആ ശബ്ദം പല സ്ഥലങ്ങളില്‍ നിന്ന് മുഴങ്ങി. താമസിയാതെ നൂറു കണക്കിന് വാനരന്മാരാണ് സ്ഥലത്തെത്തിയത്. ആളുകളാണ് അപ്പോള്‍ പേടിച്ചു മാളങ്ങളില്‍ ഒളിച്ചത്. അതോടെ കുറെ വാനരന്മാര്‍ തിരികെ പോയി. ശേഷിക്കുന്നവര്‍ എന്തിനോ വേണ്ടി പരിക്ക് പറ്റിയ കുരങ്ങന്‍റെ അടുത്ത് അണിനിരന്നു.

സീന്‍ അഞ്ച്: വാനരന്മാരുടെ വാസസ്ഥലം കെട്ടിടത്തിന്‍റെ മുകളിലാണ്. ഈ ചെറു കുരങ്ങനെ അമ്മ അവിടേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. അച്ഛന്‍ തൊട്ടു പിറകില്‍ തന്നെയുണ്ട്. സഹായികള്‍ ചുറ്റിലും. സ്വന്തം കുഞ്ഞിനെ ചുറ്റി പിടിച്ചു, അമ്മ ഒരു പൈപ്പിലേക്ക് കയറി. അച്ഛന്‍ പൈപ്പിന്‍റെ കുറച്ചു താഴെയായി നിലയുറപ്പിച്ചു. കുഞ്ഞു പൈപ്പില്‍ ഉരയാതെ വളരെ സാവധാനം അമ്മ അതിനെ എടുത്തുയര്‍ത്തി. അമ്മ മുകളിലേക്ക് നീങ്ങുന്നതനുസരിച്ചു അച്ഛനും മുകളിലേക്ക് കയറുന്നുണ്ട്. മുകളിലെത്താറായപ്പോള്‍ താഴേക്കു വീഴാന്‍ പോയ കുഞ്ഞിനെ അമ്മ തന്‍റെ കാലുകള്‍ കൊണ്ട് ഇറുക്കി പിടിക്കുന്നത്‌ ഇപ്പോഴും എന്‍റെ ഓര്‍മയിലുണ്ട്. മുകളില്‍ അമ്മയെയും കുഞ്ഞിനേയും പിടിച്ചുയര്‍ത്താന്‍ മൂന്നാല് കുരങ്ങന്മാര്‍ അണിനിരന്നു കഴിഞ്ഞിരുന്നു. അവര്‍ കൈ നീട്ടി അവരെ എടുത്തു പൊക്കി. അച്ഛനും ഞൊടിയിട കൊണ്ട് മുകളിലെത്തി. അവരെല്ലാം കൂടി കുഞ്ഞിനെ തലോടുകയും മറ്റും ചെയ്യുന്നുണ്ട്. അമ്മ അപ്പോഴും തന്‍റെ പിടി വിട്ടിരുന്നില്ല.  അപ്പോഴേക്കും കുഞ്ഞിന്‍റെ ചലനം നിലച്ചിരുന്നു. സമയം പോകവേ അവിടെയും വാനര്‍ന്മാരുണ്ടേ എണ്ണം കുറഞ്ഞു തുടങ്ങി. അല്പസമയത്തേക്ക് കൈ വിട്ടു പോയ സഞ്ചാര സ്വാതന്ത്ര്യം ആളുകള്‍ തിരികെ എടുത്തിരുന്നു. കാത്തിരിക്കുന്നവരുടെ സമീപത്തേക്ക് വ്യക്തികളും യാത്രയായി തുടങ്ങി. അവസാനം ആ പൈപ്പിന്‍റെ മുകളില്‍ അമ്മയും കുഞ്ഞും അച്ഛനും മാത്രം അവശേഷിച്ചു. വിദൂരതയിലേക്ക് നോക്കിയിരുന്ന അമ്മയുടെ കണ്ണുകളിലെ നിസ്സംഗത,  അത് ആരെയും സങ്കടപ്പെടുത്തും. കുറെ സമയം ഞാന്‍ ആ രംഗം നോക്കി നിന്നു. പുറമേ നിന്ന് നോക്കുന്ന ഏതൊരാള്‍ക്കും മറ്റുള്ളവരുടെ ജീവിതങ്ങള്‍, ഫ്രെയ്മുകള്‍ മാത്രമാണ്. എപ്പോഴോ ഒരു തുള്ളി സങ്കടം ഇറ്റു വീണു. നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ തന്നെ അനുഭവങ്ങളുടെ ബിംബങ്ങളാണ്. ഞാന്‍ തിരികെ പോകുമ്പോഴും അമ്മ ചലനമറ്റ ആ കുഞ്ഞിന്‍റെ പിടി വിട്ടിട്ടുണ്ടായിരുന്നില്ല. പിറ്റേന്ന് ഓഫീസിലെത്തിയ ഞാന്‍ ആദ്യം പോയത് ആ പൈപ്പിന്‍റെ മുകള്‍ നോക്കാനായിരുന്നു. എന്നാല്‍ അപ്പോഴേക്കും അവിടം ശൂന്യമായി കഴിഞ്ഞിരുന്നു.

5 comments:

  1. അമ്മയുടെ സ്നേഹവും മാനവന് നഷ്ട്ടപെട്ട മൂല്യചുതിയും

    ReplyDelete
  2. അതാണല്ലോ അമ്മ.പിടിവിടാത്തവൾ.

    ReplyDelete