Raise our Conscience against the Killing of RTI Activists




Sunday, November 20, 2011

വധശിക്ഷകള്‍ നാടുവാഴുമ്പോള്‍


കൊടും കുറ്റവാളികള്‍ക്ക് ലോകത്തിന്‍റെ പല ഭാഗങ്ങളിലും നല്‍കുന്ന പരമോന്നത ശിക്ഷയാണ് വധശിക്ഷ. നമ്മുടെ രാജ്യത്തും അങ്ങനെ തന്നെ. മറ്റു ശിക്ഷകള്‍ നിന്ന് വിഭിന്നമായി ജീവിക്കാനുള്ള അവകാശം തന്നെ ഹനിക്കുന്ന വധശിക്ഷക്കെതിരെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. ഇത്തരം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്‍റെ ഒരു വിജയമാണ്. ഓരോ വ്യക്തിയുടെയും ആശയങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ബ്ലോഗുലോകത്ത്, ഞാന്‍ എന്‍റെ അഭിപ്രായം ഇവിടെ കുറിക്കുന്നു.

ഇന്ന് നിലനില്‍ക്കുന്ന വളരെ ചുരുക്കം സാമൂഹിക ജീവികളില്‍ പെടും മനുഷ്യന്‍. സമൂഹത്തിന്‍റെ സഹായം മനുഷ്യന്‍റെ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. തിരിച്ച് സമൂഹത്തിന്‍റെ നിലനില്‍പ്പിനും ഇതാവശ്യമാണ്. പ്രാചീന കാലം മുതല്‍ രൂപപ്പെട്ടു വന്നിരിക്കുന്ന ഈ കൂട്ടായ്മയുടെ സമാധാനപരമായ നിലനില്‍പ്പിനും, കെട്ടുറപ്പിനും, അതിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും സാമൂഹിക നീതി എന്ന് ബോധ്യപ്പെടുന്ന നിയമങ്ങള്‍ ആവശ്യമാണ്‌. ഇതിനെ ലംഘിക്കുന്നവരെ അതിനാല്‍ തന്നെ സമൂഹത്തില്‍ നിന്നും അടര്‍ത്തി മാറ്റി പ്രത്യേകം പാര്‍പ്പിക്കുന്നു. പ്രാചീന കാലത്ത് തന്നെ ഉടലെടുത്ത ഇത്തരം ഒരു ചിന്താഗതി ക്രമേണ തടവറകള്‍ എന്നതിലേക്ക് രൂപാന്തരപ്പെട്ടു എന്ന് കരുതാം. ഇപ്രകാരമുള്ള വാസത്തിലെ അവസ്ഥകള്‍ ക്രമീകരിച്ചു തന്നെ ഈ ശിക്ഷകളുടെ കാഠിന്യവും മാറ്റാം.

ഒരു വ്യക്തിക്ക് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ഏകാന്തത ആണെന്ന് ഞാന്‍ കരുതുന്നു. സാഹൂഹിക ജീവിതത്തിലെ യാതൊരു വിധ ആവശ്യങ്ങളും നിറവേറ്റാനാവാതെ കഴിയുന്ന അത്തരം ഒരവസ്ഥ വധശിക്ഷയെക്കാള്‍ ഭയാനകമായിരിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ടു ഏകാന്ത തടവില്‍ കഴിയുന്ന പലരും തങ്ങളുടെ ശിക്ഷ നേരത്തെയാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുന്നതായി അടുത്തിടെ ദേശീയ ദിനപത്രമായ ഹിന്ദുവില്‍ വന്നൊരു വാര്‍ത്ത ഓര്‍ക്കുകയാണ്. ഇത് ഒരിക്കലും മരണത്തോടുള്ള ഒരു താല്പര്യം നിമിത്തമാണ് എന്ന് ഞാന്‍ കരുതിന്നില്ല. മറിച്ചു, ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന ശിക്ഷയെക്കള്‍ ലഘുവാണ് മരണം എന്ന്‍ ആശ്വസിക്കുന്നതുകൊണ്ടാവണം. അനേകം പേര്‍ ആത്മഹത്യകള്‍ വഴി നിസ്സാരമായി ജീവിതത്തെ അവസാനിപ്പിക്കുന്നൊരു തലമുറയില്‍, കൊടും കുറ്റവാളികള്‍ക്കും മരണം എന്നൊരു ആനുകൂല്യം നല്കുകയാണോ വേണ്ടത് എന്നതും ചിന്തനീയം തന്നെ.

വധശിക്ഷക്കെതിരെ അനേകം മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുണ്ട്. ഒരു മനുഷ്യാവകാശം എന്ന പേരിലല്ല ഞാന്‍ ഇതിനെ എതിര്‍ക്കുന്നത്. ഇത്തരം വ്യക്തികള്‍ മറ്റനേകം മനുഷ്യരുടെ അവകാശം ഹനിച്ചിട്ടുണ്ടാവും. ഹനിക്കപ്പെട്ട വ്യക്തികള്‍ക്ക് യഥാസമയം നീതി ലഭിക്കുന്നില്ല എന്ന അവസ്ഥയില്‍ ഒരു രാജ്യത്ത് പലരും നിയമം കൈലെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, തീര്‍ച്ചയായും കുറ്റവാളികള്‍ക്ക് കഠിന ശിക്ഷ ആവശ്യമായുണ്ട്. ഒരു രാജ്യം പൌരന് നല്‍കാവുന്ന പരമാവധി ശിക്ഷ വധശിക്ഷയാണെന്നൊരു ചിന്താഗതി അനേകരുടെ ഇടയില്‍ ഇന്നുമുണ്ട്. അതിനെ മനശാസ്ത്രപരമായി ലഘുവായി ഖണ്ഡിക്കാന്‍ സാധിക്കും. ഭാവി മുഴുവന്‍ ഏകാന്തതയില്‍ ഇരുളടയുന്ന ഒരു വ്യക്തിയുടെ വേദനയുടെ അത്രയും ഒരു വധശിക്ഷക്കും നല്‍കാനാവില്ല.

സ്വാഭാവീകമായി ഒരു വ്യക്തിയുടെ ഉള്ളില്‍ ഉയരുന്ന മറ്റൊരു ചോദ്യം, തങ്ങള്‍ രാജ്യ പുരോഗതിക്ക് വേണ്ടി സര്‍ക്കാരിലേക്ക് അടക്കുന്ന പണം ഇത്തരം വ്യക്തികളെ തീറ്റി പോറ്റാനല്ലേ ഉപകരിക്കൂ എന്നതാണ്. വധ ശിക്ഷക്കുള്ള ഒരു ഗുണം അത് സമൂഹത്തില്‍ മറ്റെല്ലാ ശിക്ഷകളെക്കാള്‍ ഭയം ജനിപ്പിക്കുമെന്നതാണ്. അതിനാല്‍ തന്നെ സാധാരണ ജനം കുറ്റകൃത്യത്തില്‍ നിന്ന് കൂടുതല്‍ അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും തീവ്ര ആശയത്തെ സ്വീകരിച്ചവരെയോ, കൊടും കുറ്റവാളികളെയോ ഒരിക്കലും വധശിക്ഷ ഭയപ്പെടുത്തുന്നില്ല. മറിച്ചു, അവര്‍ തങ്ങളുടെ ആവശ്യത്തിനായി മരിക്കുവാന്‍ തയ്യാറായിരിക്കും. ഇത്തരത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് , ആശയങ്ങള്‍ കൈമാറുവാനില്ലാത്ത ഏകാന്തതയെ തന്നെയാവും. അതിനാല്‍ തന്നെ ഇത്തരം കൊടും കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏകാന്ത തടവിനെ വധശിക്ഷയെക്കാള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നത് മറ്റൊരു അഭിപ്രായം.

കൊടും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ നമ്മളും, ആ കുറ്റവാളികളും തമ്മില്‍ എന്ത് വ്യത്യാസം എന്നത് ചിന്തിക്കപ്പെടെണ്ട ഒരു മറ്റൊരു മനുഷ്യത്വപരമായ ചോദ്യമാണ്. സമൂഹത്തില്‍ അവര്‍ മൂലം ഇല്ലാതായ ഒരു കൂട്ടം വ്യക്തികളുടെ ജീവിക്കാനുള്ള അവകാശം പോലെ നമ്മളും തിരിച്ചു പെരുമാറുകയല്ലേ?
മനുഷ്യത്വപരമായ ഒരാനുകൂല്യത്തിനും അര്‍ഹതയില്ലാതിരിക്കുമ്പോള്‍ തന്നെ,  സാമൂഹിക അവബോധമുള്ളൊരു  സമൂഹം തിരിച്ചു അതെ രീതിയില്‍ പെരുമാറില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അയാള്‍ സമൂഹത്തിനു വേണ്ട എന്ന രീതിയില്‍ സമൂഹത്തില്‍ നിന്ന് പുറന്തള്ളാം. എന്നാല്‍, ലോകത്ത് നിന്നു തന്നെ പുറന്തള്ളാന്‍ നമുക്ക് അവകാശമുണ്ടോ എന്നത് മറ്റൊരു ചിന്തനീയ വിഷയം തന്നെ.

ഞാന്‍ തുടക്കത്തില്‍ കുറിച്ചത് പോലെ ഇത് എന്‍റെ ചിന്തകള്‍ മാത്രമാണ്. നിങ്ങളുടെയുള്ളില്‍ ഒരു വിചാരമെങ്കിലും വധശിക്ഷക്കെതിരെ പോയെങ്കില്‍, നിങ്ങളുടെ മനസ്സാക്ഷി ഈ വാദത്തെ ഉള്‍ക്കൊണ്ടു എന്ന്‍ കരുതുന്നു. ഇവയെ ഞാനൊരു വാദമായി നിങ്ങളുടെ മുന്നില്‍ അവതരപ്പിക്കുകയാണ്. അവസാന വിധി ന്യായം പുറപ്പെടെണ്ടത് വായനക്കാരുടെ മനസ്സില്‍ നിന്നും. ഭൂരിപക്ഷം പേരുടെയും മനസ്സാക്ഷിയില്‍ ഇവയുമായി നേരിട്ടൊരു വാദ പ്രതിപാദത്തിനാണ് സാധ്യത. ഇവിടെ വിധി കര്‍ത്താക്കള്‍ അനേകരാണ്. വാദികള്‍ മനുഷ്യത്വവും മനസ്സാക്ഷിയും തന്നെ.

Sunday, November 13, 2011

വിശക്കുന്ന ലോകം


                           സ്ഥലം കൊല്ലം റെയില്‍വേ സ്റ്റേഷന്‍‍. സമയം ഉദ്ദേശം രാത്രി 8 മണി കഴിഞ്ഞു. ഞായറാഴ്ചകളില്‍ കോട്ടയം കൊല്ലം പാസഞ്ചറിനു യാത്ര ചെയ്യുന്ന ഞാന്‍, അവിടെയിറങ്ങി ഭക്ഷണം കഴിച്ച ശേഷമാണ് അടുത്ത ട്രെയിനിനാണ്  പുറപ്പെടുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടുള്ള താല്പര്യ കൂടുതല്‍ കൊണ്ടു തന്നെ, അമ്മ വീട്ടില്‍ നിന്ന് തന്നയക്കുന്ന പൊതി ചോറാണ് കഴിക്കാറ്. കാര്യമായി വിശപ്പൊന്നുമില്ല. എന്നിരുന്നാലും ഭക്ഷണം വെറുതെ കളയണ്ട എന്ന ചിന്തയില്‍, കഷ്ടപ്പെട്ട് കഴിക്കുകയാണ്. സമീപത്തായി എന്‍റെ പക്കലേക്ക് ഭക്ഷണത്തിനായി ഒരു കൈ നീളുന്നത് ഞാന്‍ ശ്രദ്ധിക്കുന്നത് വളരെ കുറച്ചു ഭക്ഷണം മാത്രം ബാക്കിയുള്ളപ്പോഴാണ്. സാധാരണ പ്രതികരണം എന്ന രീതിയില്‍ ഞാന്‍ ആദ്യം അയാളെ മാറ്റി വിടുവാനായി ശ്രമിച്ചെങ്കിലും അയാള്‍ പിന്മാറിയില്ല. ഒരുരുള ചോറ് ഞാന്‍ കൈയ്യില്‍ വെച്ച് കൊടുക്കാന്‍ നോക്കിയെങ്കിലും അത് ഇലയില്‍ തന്നെ വെച്ചുകൊള്ളാന്‍ അയാള്‍ ആംഗ്യം കാണിച്ചു. മലയാളിയുടെ സ്വദസിദ്ധമായൊരു അസ്വസ്ഥതയോടെ ഞാന്‍ ആ ഇല കൈ മാറി അവിടെ നിന്നെഴുന്നേറ്റു ദൂരെ മാറി അയാള്‍ കഴിക്കുന്നത്‌ നോക്കി നിന്നു. ഇലയില്‍ നിന്നും നിലത്ത് വീണ വറ്റ് പോലും ആ മനുഷ്യന്‍ പറക്കി കഴിക്കുന്നുണ്ട്. അതിനു ശേഷം കാലിയായ ഇലയെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച് അവിടെ നിന്ന് തന്നെ അടുത്ത പൊതിയും എടുത്ത് ആര്‍ത്തിയോടെ ഭക്ഷിക്കുകയാണ്. എന്‍റെ അസ്വസ്ഥത ഒരു ഗദ്ഗദത്തിനു വഴിമാറിയത് പെട്ടെന്നായിരുന്നു.

                             ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായി സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നു. ഇവ ഏവര്‍ക്കും അറിവുള്ള കാര്യങ്ങളുമാണ്. ഇവ പോലും ഇല്ലാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും മറ്റൊരു അറിവാണ്. എന്നാല്‍ അറിവുകള്‍ നമ്മെ പലപ്പോഴും സ്പര്‍ശിക്കാറില്ല. ഇവ മറ്റൊരു അചഞ്ചല വസ്തുവായി നിലകൊള്ളുന്നു. നമ്മുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നതും ഇതിനൊരു കാരണമാകാം. അറിവുകളിലേക്ക് ഇറങ്ങിച്ചെന്നു അതിനെ അനുഭവിക്കാന്‍ നാമാരും തയാറാകുന്നുമില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നേരിട്ടുള്ള അനുഭവങ്ങള്‍ മാത്രമേ നമ്മെ സ്പര്‍ശിക്കൂ. അത്തരം ഒരു അനുഭവം ആണ് എനിക്കുണ്ടായത്. പണ്ട് മുതല്‍ അറിവുള്ള ഒരു കാര്യം, അത് എന്നെ നിശബ്ദനാക്കി. സമൂഹത്തിനെ പറ്റിയുള്ള പച്ചയായ അറിവുകള്‍, അവയെ ശരിയായി അപഗ്രഥിക്കുന്നവര്‍ക്ക് പ്രവര്‍ത്തിയുടെയും, നിശബ്ദദയുടെയും വാതായനങ്ങളാണെന്നും എനിക്കൊരു അഭിപ്രായമുണ്ട്.

                               കാര്‍ന്നവന്മാരുടെ പുണ്യം കൊണ്ടോ, ഈശ്വരാനുഗ്രഹം കൊണ്ടോ, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സൌകര്യങ്ങളെല്ലാമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്‌. ധൂര്‍ത്തിന് നയാ പൈസ ഇല്ലാതിരിക്കുമ്പോള്‍ തന്നെ, ശരിയായ വിശപ്പെന്ത് എന്നത് എനിക്ക് ഇന്നും സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലെ താളുകള്‍ മാത്രമാണ്. അതിനാല്‍ തന്നെയായിരിക്കണം ഇവയില്‍ നിന്നുള്ള അറിവുകള്‍ പേപ്പറുകളില്‍ മാത്രമായി നിലകൊണ്ടതും. വിശക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റും ഇന്നും നിലനിലക്കുന്നത്, സമൂഹത്തിലെ ബഹു ഭൂരിപക്ഷം പേരും ഇങ്ങനെ താളുകളിലൂടെ മാത്രം സാമൂഹ്യ ശാസ്ത്രം മനസ്സിലാക്കുന്നതിനാലാവണം. ഇവര്‍ക്ക്, അക്കൂട്ടര്‍ വെറും "പുവര്‍ ബെഗ്ഗേഴ്സ്‌" മാത്രമായി നിലകൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ നമ്മളും അക്കൂട്ടത്തില്‍ പെടുന്നുണ്ട്. നാമും ജീവിതം മുന്നോട്ട് നീക്കുന്നതിനു, മാന്യമെന്നു നാം മനസ്സിലാക്കിയതോ, സമൂഹം അംഗീകരിച്ചതോ ആയ മാര്‍ഗങ്ങളിലൂടെ പലരോടും കൈ നീട്ടികൊണ്ടിരിക്കുന്നു.

                                     പണം എന്നും ഒരു ആഭിസാരികയാണ്. ആവശ്യത്തിനുള്ളവരിലേക്ക് അത് വീണ്ടും വീണ്ടും എത്തുന്നു. ഇല്ലാത്തവന്‍റെ അടുത്ത് ഒരിക്കലും പോകുന്നുമില്ല. അതിനെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള പല പരിശ്രമങ്ങളും അക്രമത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഇവയൊക്കെ ആത്മീയമായ ചിന്തകളാണെന്നു നിങ്ങള്‍ക്ക് സമര്‍ത്ഥിക്കാം. അത് ഒരു സത്യവുമാണ്. ചിലപ്പോഴൊക്കെ ആത്മീയത മനസ്സില്‍ കടന്നു വരാറുണ്ട്. ക്ഷണിക്കാതെ വരുന്ന അത്, ആരോടും പറയാതെ തിരികെ പോവാറുമുണ്ട്. അതിനെ പൂര്‍ണമായും മനസ്സിലാക്കിയ ഋഷിമാര്‍ക്കും വൈദീകര്‍ക്കും, അതിനെ വെറുത്തു ലൌകീകതയെ സ്വന്തമാക്കിയ ലൌകീക ജീവികള്‍ക്കും ഇടയിലാണ് സാധാരണ ജനം എന്ന് വിളിക്കപ്പെടുന്ന വര്‍ഗ്ഗത്തിന്‍റെ സ്ഥാനം. അതിനാല്‍ തന്നെ ചിന്തകളില്‍ നിന്ന് പടിയിറങ്ങും മുന്‍പ് ആത്മീയത പലതും ഓര്‍മപ്പെടുത്തുന്നു, ഉത്തരവാദിത്വങ്ങളെ, അര്‍ത്ഥമില്ലായ്മയെ, ജീവിതത്തെ എല്ലാം.

                                    ആത്മീയതയും ലൌകീകതയും ഒരു സ്വതന്ത്ര ജീവിതത്തിന് ആവശ്യമാണ്‌ എന്ന വാദക്കാരുടെ കൂട്ടത്തില്‍ ഞാനും പെടും. അതിനാല്‍ ഇത്തരത്തില്‍ അനുഭവവേദ്യമാകുന്ന ചിന്തനീയ സംഭവങ്ങള്‍ വളരെ വേഗം മറക്കപെടുകയും, അക്കൂട്ടര്‍ വീണ്ടും പുവര്‍ ബെഗ്ഗേഴ്സ് തന്നെയായി മാറുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ പൊതുവിലുള്ള ചിന്താധാര ലൌകീകതയിലേക്ക് ചേക്കേറുന്ന ഒരു കാലഘട്ടത്തില്‍, സമൂഹത്തില്‍ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഉയരുക തന്നെ ചെയ്യും. എന്നാല്‍ ആത്മീയത ഉയര്‍ത്തിവിടുന്ന എന്തിനു? എവിടേക്ക്? എന്നീ ചോദ്യങ്ങള്‍ എപ്പോഴും പ്രസക്തമാണ്. അതിനെ പറ്റി ചിന്തിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെ. തലമുറകള്‍ കഴിയുന്തോറും ശാസ്ത്രസത്യം വികസിക്കുന്നുവെങ്കിലും ചില അടിസ്ഥാന സത്യങ്ങള്‍ തലമുറകള്‍ പിന്നിലേക്ക്‌ പോവുന്നുണ്ടോ എന്ന് ഞാന്‍ ഭയക്കുന്നു.

                                    ജോലി കിട്ടി പുറപ്പെടുമ്പോള്‍ അമ്മ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്. "നിന്‍റെ ശമ്പളം ഒരിക്കലും മുഴുവന്‍ നിനക്കുള്ളതല്ല. അതിലെ ഒരു പങ്കു സമൂഹത്തില്‍ വിശക്കുന്നവര്‍ക്കുള്ളതാണ്. അവരെ നീ തേടി നടക്കുകയും വേണ്ട. അവര്‍ നിന്‍റെ മുമ്പില്‍ വരും. അവരെ സഹായിക്കുക". ഇതിനെ ഞാന്‍ മറന്നു കളഞ്ഞെങ്കിലും അജ്ഞാതനായ ആ വ്യക്തി ഇന്ന് വീണ്ടും അവയെ ഓര്‍മിപ്പിക്കുന്നു. ഒരര്‍ത്ഥത്തില്‍ എനിക്കു ഗുരുവായി മാറിയിരിക്കുന്നു ആ മനുഷ്യന്‍. ഇരുളു വീണ ആ പ്ലാട്ഫോമിലേക്ക് അടുത്ത ട്രെയിന്‍ എത്തി കഴിഞ്ഞിരുന്നു. വിശപ്പില്ലാത്തവരുടെ ജീവിതങ്ങളിലേക്ക് ഞാനും എന്‍റെ യാത്ര തുടര്‍ന്നു.