Raise our Conscience against the Killing of RTI Activists




Wednesday, May 9, 2012

ശരത്തുമോന്‍ വീണ്ടും റോക്ക്സ്


ശരത്തുമോന് പണത്തിന്‍റെ ആവശ്യം വരിക പെട്ടെന്നാണ്. ഇഷ്ടപ്പെട്ട സാധനങ്ങള്‍ അപ്പോള്‍ തന്നെ സ്വന്തമാക്കുക എന്നൊരു ശീലമാണ് ഇതിനു കാരണം. സ്വന്തമാക്കിയാലും ഉപയോഗം കാര്യമായി ഉണ്ടാവില്ല. റൂമില്‍ തുരുമ്പെടുത്തു കിടക്കുന്ന വയലിന്‍, മാറാല പിടിച്ച 5.1 ഫിലിപ്സ് സ്പീക്കര്‍ എന്നിവ ഉദാഹരണങ്ങളാണ്. എന്നാലും ശരത്തുമോന്‍ ഇപ്പോഴും സാധനങ്ങള്‍ വാങ്ങിക്കൊണ്ടേയിരിക്കുന്നു. ശരത്തുമോന് ഒരു പതിനായിരം രൂപയുടെ ആവശ്യം വന്നത് പെട്ടെന്നാണ്. ഏതോ ചപ്പടാ സാധനം മേടിക്കാനായിരുന്നു പതിവു പോലെ ഇതും. ഫോറിന്‍ സ്പ്രേയും, തിളങ്ങുന്ന ജുബ്ബയും ധരിച്ചു നടക്കുന്ന സജീഷാണ് കൂട്ടത്തിലെ ലോക ബാങ്ക്. വീട്ടില്‍ മുടിഞ്ഞ പൈസയാണെന്നാണ് അവന്‍ സ്വയം വിശേഷിപ്പിക്കാറ്. ഒരു കൊച്ചു പ്രാഞ്ചിയേട്ടന്‍. പൈസയുടെ ബുദ്ധിമുട്ട് ശരത്തുമോന്‍ സജീഷിനെ ധരിപ്പിച്ചു. ഉടന്‍ സജീഷ് തന്‍റെ atm കാര്‍ഡ്‌ എടുത്തു ശരത്തിനു കൊടുത്തു. രാജസ്ഥാനിലെ മണ്ണ് പോലെ വിണ്ടു കീറിയ ഒരെണ്ണം. എന്നിട്ട് സജീഷ് അറിയിച്ചു, "അളിയാ പൊട്ടിയിരിക്കയാ. സൂക്ഷിച്ചു കൊണ്ടോണെ" .മരിച്ച വീട്ടിലെ വേദ പുസ്തക വായന പോലെ സജീഷ് ഇത് പല കുറി ആവര്‍ത്തിച്ചപ്പോള്‍ ശരത്തുമോന്‍ പറഞ്ഞു," എടാ കാര്യം മനസ്സിലായി. ഒന്ന് നിര്‍ത്തുവോ". സ്വര്‍ണ്ണം കള്ളന്‍ കൊണ്ട് പോയ ഉത്തരേന്ത്യക്കാരി പിശുക്കി തള്ളയെ പോലെ സജീഷ് തന്‍റെ കസേരയില്‍ നിര്‍മഗ്നനായി ചാഞ്ഞിരുന്നു.


ശരത്തുമോന് മുടിഞ്ഞ ബുദ്ധിയാ. അവന്‍റെ കൂട്ടുകാരന്‍ കോലേഷ്‌ എന്നറിയപ്പെടുന്ന ഹരീഷിനു അതിലും ബുദ്ധിയാ. ഇവര്‍ രണ്ടും കൂടിയാണ് പൈസ എടുക്കാന്‍ പോകുന്നത്. ബുദ്ധിമാനായ ശരത്തുമോന്‍, ആ കാര്‍ഡ് എടുത്തു തന്‍റെ പാന്റിന്‍റെ പുറകിലെ പോക്കറ്റില്‍ ഇട്ടു. എന്നിട്ട് ഹരീഷിനെയും കൂട്ടി ബുള്ളറ്റില്‍ atmലേക്ക്. എത്തിയ ശേഷം പോക്കറ്റില്‍ കാര്‍ഡ്‌ എടുക്കാന്‍ കൈ ഇട്ട ശരത്തുമോന് കാര്‍ഡിന്‍റെ കുറച്ചു കഷണങ്ങളാണ് കിട്ടിയത്. രംഗം കട്ട ഡെസ്പ്. ഹരീഷും ശരത്തും  തീര്‍ത്തും വിഷണ്ണരായി atm മെഷിനിലെക്കും നോക്കി സമയം കളഞ്ഞു. പെട്ടെന്നാണ് ഹരീഷിനു ഒരു ഐഡിയ. അവനു ഒടുക്കത്തെ ബുദ്ധിയാണെന്നു ആദ്യമേ പറഞ്ഞല്ലോ. ഭാഗ്യത്തിന് atm കാര്‍ഡിന്‍റെ കഷണത്തിലെ കറുത്ത മാഗ്നെറ്റിക് സ്ട്രിപ്‌ കീറിയിട്ടുണ്ടായിരുന്നില്ല. അവന്‍ ശരത്തിനോട് പറഞ്ഞു, "എടാ നീ ആ സ്ട്രിപ്‌ മാത്രം മെഷിനില്‍ ഇട്ടാല്‍ മതി. അതിലാണ് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്." ശരത്തുമോന്‍ ആരാധനയോടെ ഹരീഷിനെ നോക്കിയപ്പോള്‍, അവന്‍ സലിം കുമാറിന്‍റെ "ഇതൊക്കെ എന്ത്" സ്റ്റയിലില്‍ തിരിച്ചു ഒരു നോട്ടം. അതിനു ശേഷം ഇതു നടക്കുമോ എന്ന് ഹരീഷിനോട് ചോദിച്ചെന്ന ഒറ്റ കുറ്റമേ ശരത് മോന്‍ ചെയ്തുള്ളൂ. പിന്നീട് atmന്‍റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെ പറ്റി സുദീര്‍ഘമായ ഒരു പ്രഭാഷണ പരമ്പര തന്നെ അവിടെ അരങ്ങേറി. ഒടുവില്‍ ഗതികെട്ട ശരത് മോന്‍, മണിക്കൂറുകള്‍ കഴിഞ്ഞ ഹിസ്റ്ററി ക്ലാസ്സില്‍ ഒരു വിദ്യാര്‍ഥി ചോദിച്ചത് പോലെ ചോദിച്ചു, "സാര്‍ ഒരു ബ്രേക്ക്‌.""ശരി നീ സ്ട്രിപ്‌ ഇട്", ഹരീഷ ഉത്തരവിട്ടു. 


സ്ട്രിപ്‌ അടങ്ങിയ കാര്‍ഡിന്‍റെ ഭാഗം മെഷിനില്‍ ഇട്ടതും, പിന്നീട് അവിടെ കേട്ടത് ഉയര്‍ന്ന ഒരു നിലവിളി ശബ്ദമാണ്. മെഷിനാണ് ഒച്ചയുണ്ടാക്കുന്നത്. അവര്‍ സ്ട്രിപ്‌ തിരിച്ചെടുക്കാന്‍ നോക്കിയെങ്കിലും അത് മെഷിനില്‍ ലോക്ക് ആയിരിക്കുകയാണ്. atm സെക്യൂരിറ്റി ഉടന്‍ atmനകത്തെക്ക് കുതിച്ചു. ബാങ്ക് അടുത്തായിരുന്നതിനാല്‍, നിലവിളി ശബ്ദം കേട്ട് അവരും എത്തി. മാനേജര്‍ അവരോടു ചോദിച്ചു, "ആരുടെ കാര്‍ഡാണ് ലോക്ക് ആയിരിക്കുന്നത്?" സംഭവം അവരുടെ രണ്ടിന്‍റെയും അല്ലെന്ന ഗ്രഹിച്ച മാനേജര്‍ ഒരു മോഷണ ശ്രമം സംശയിച്ചു. യാഥാര്‍ത്ഥ ഉടമ വന്നിട്ടേ അവരെ വിടൂ എന്നായി ബാങ്ക്. ഉടനെ തന്നെ ശരത്തുമോന്‍ സജീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തില്ലാതിരുന്ന സജീഷ് സ്ഥലത്തെത്തിയപ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. സജീഷിന്‍റെ സ്റ്റെയിറ്റ്മെന്‍റില്‍ അവര്‍ മോചിപ്പിക്കപ്പെട്ടു. കാര്യം പോറല്‍ പറ്റാതെ രക്ഷപ്പെട്ടെങ്കിലും ഹരീഷിന്‍റെ ബുദ്ധിക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അവന്‍ നിര്‍ലോഭം അനേകര്‍ക്ക് അത് വാരി വിളമ്പിക്കൊണ്ടിരിക്കുന്നു. ശരത്തുമോന്‍ ഒരു വന്‍ പ്രസ്ഥാനമായി വളരുകയും ചെയ്തിരിക്കുന്നു. പാവം സജീഷ് മാത്രം തന്‍റെ മുഷിഞ്ഞ, തിളങ്ങുന്ന ജുബ്ബയും മുറുകെ പിടിച്ചു പണം കടം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

No comments:

Post a Comment