Raise our Conscience against the Killing of RTI Activists




Sunday, June 10, 2012

പത്മനാഭപുരം കൊട്ടാരത്തിലൂടെ


പ്രതാപശാലികളായിരുന്ന തിരുവതാംകൂര്‍ രാജാക്കന്മാരുടെ ഈറ്റില്ലമായിരുന്ന പത്മനാഭപുരം കൊട്ടാരം സന്ദര്‍ശിക്കുക എന്നത് വളരെ നാളായുള്ള ഒരാഗ്രഹമായിരുന്നു. പല നിര്‍ണായക ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച അവിടം ഇപ്പോഴും മനോഹരമായി സംരക്ഷിക്കപ്പെട്ടുപോരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പത്മനാഭ ദാസന്മാര്‍ വസിക്കുന്നിടം എന്നതില്‍ നിന്നാണ് കൊട്ടാരത്തിനു ആ പേരു ലഭിച്ചത്. ചരിത്രാനുഭവ യാത്രക്ക് എന്നോടൊപ്പമുണ്ടായിരുന്നത് സഹമുറിയനായ നിതിന്‍. ഞങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ ശേഷം ഉടനെ തന്നെ ഞങ്ങള്‍ പാസ്സെടുത്തു കൊട്ടാരത്തില്‍ പ്രവേശിച്ചു. തറകളുടെ സംരക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ ചെരുപ്പുകള്‍ക്ക് വിലക്കുണ്ട്. തമിഴ്‌ നാട്ടില്‍ ആണെങ്കിലും കൊട്ടാരം നില്‍ക്കുന്ന സ്ഥലം കേരളത്തിന്‍റെതാണ്. 


തിരുവോണ തോണി
കുതിരക്കാല്‍  വിളക്ക്
കൊട്ടാരം ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കും. അത് ആഢംബരം കൊണ്ടല്ല. മറിച്ച്, അതിന്‍റെ പ്രൌഢി കൊണ്ടാണ്. കൊട്ടാരത്തിനു ചുറ്റുമുള്ള വിശാലമായ പഠിപ്പുര അതിഥികളെ സ്വാഗതം ചെയ്യുന്നു. പഠിപ്പുരയില്‍ നിന്നു കൊട്ടാരത്തിന്‍റെ പൂമുഖത്തേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. അവിടെ തൂങ്ങി കിടക്കുന്ന കുതിരക്കാല്‍ വിളക്കുകള്‍ പുരാതന കാലത്തെ ശില്‍പികളുടെ കലാവൈഭവം പ്രകടമാക്കുന്നു. കൂടാതെ അതിഥികളെ രാജാവ് സ്വീകരിച്ചിരുത്തിയിരുന്ന പൂമുഖ കട്ടിലും, രാജാവിന് തിരുവോണ നാളുകളില്‍ സമ്മാനമായി ലഭിച്ചിരുന്ന തിരുവോണ തോണികളുടെ മാതൃകയും അവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 

കൊട്ടാരം 1601ല്‍ ഇരവി വര്‍മ കുലശേകര പെരുമാളാണ് പണികഴിപ്പിച്ചത്. തായ്‌ കൊട്ടാരം 1550കളില്‍ തന്നെ ഉണ്ടെന്നു വിശ്വസിക്കപെടുന്നു. മാര്‍ത്താണ്ട വര്‍മ മഹാരാജാവ് 1750ല്‍ കൊട്ടാരം പുതുക്കിപണിയുകയും രാജ്യം പത്മനാഭനു കാഴ്ച സമര്‍പ്പിക്കുകയും ചെയ്തു. 1795ല്‍ ആണ് കൊട്ടാരം തിരുവനന്തപുരത്തെ കവടിയാറിലേക്ക് മാറ്റുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ചരിത്ര സ്മാരകം ഇന്നും അതെ കെട്ടുറപ്പോടെ തന്നെ നിലകൊള്ളുന്നു. രാജശാസനകളുടെ അലയൊലികള്‍ ഇന്നും അവിടെ ശ്രവിക്കാം.


മന്ത്രശാല
പൂമുഖത്തു നിന്ന് നമ്മള്‍ പ്രവേശിക്കുന്നത് മന്ത്രശാലയിലേക്കാണ്. രാജാവ് മന്ത്രിസഭാ യോഗങ്ങള്‍ നടത്തിയിരുന്നത് ഇവിടെയാണ്‌. ഇത് പൂമുഖത്തിന്‍റെ നേരെ മുകള്‍ നിലയിലാണ്. കോണിപടികള്‍ പുരാതന കേരള നിര്‍മാണ രീതിയായ വീതി കുറച്ച് ഉയരം കൂട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ കയറാന്‍ ലേശം ബുദ്ധിമുട്ടും. മന്ത്രശാലയിലെ തറ കറുത്ത് തിളങ്ങുന്നുണ്ട്. ചകിരി, മുട്ട വെള്ള തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഇതിന്‍റെ നിര്‍മാണ രീതി ഇന്ന് അജ്ഞാതമാണ്. നിര്‍മാണ പ്രത്യേകത കൊണ്ടും, തടികളുടെ ആധിക്യം കൊണ്ടും നട്ടുച്ചക്ക് പോലും കുളിര്‍മ അനുഭവപ്പെടും. ഇവിടെ നിന്ന് നേരെ ചെല്ലുന്നത് രാജാക്കന്മാര്‍ ആയിരങ്ങള്‍ക്ക് അന്നദാനം നടത്തിയിരുന്ന വിശാലമായൊരു ഹാളിലേക്കാണ്. തിരുവതാംകൂര്‍ രാജാക്കന്മാര്‍ ദാനധര്‍മരായിരുന്നതിനാല്‍ അവിടെ ദിനപ്രതി അനേകര്‍ വിശപ്പകറ്റിയിരുന്നു. ഇന്നവ ആളും അനക്കവും ഒഴിഞ്ഞു സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. 

രാജകട്ടില്‍ 
ഇവിടെ നിന്നു നമ്മള്‍ ചെന്നെത്തുന്നത് ഉപ്പിരിക്ക മാളികയിലെക്കാണ്. ഇതാണ് കൊട്ടാരത്തിന്‍റെ കേന്ദ്രഭാഗം. ഇതിന്‍റെ ഒന്നാം നിലയിലാണ് കൊട്ടാരത്തിന്‍റെ ധനകാര്യ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. മച്ചിലെ കൊത്തുപണികള്‍ ലോകോത്തരമാണ്. രണ്ടാം നിലയിലായി രാജാവിന്‍റെ കിടപ്പുമുറി സ്ഥിതി ചെയ്യുന്നു. 64 കൂട്ടം മരുന്നു ചെടികളുടെ തടി കൊണ്ടാണ് ആ കട്ടില്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ഇവ ഡച്ച് കച്ചവടക്കാര്‍ രാജാവിന് സമ്മാനിച്ചതാണ്. ഇതിന്‍റെ അടുത്തായി തന്നെ വാളുകളും കുന്തങ്ങളും സൂക്ഷിക്കാനുള്ള ആയുധപുരകളും ഉണ്ട്. ജനാധിപത്യവും വിദ്യാഭ്യാസവും നല്‍കിയ ധൈര്യത്തില്‍ ഞാന്‍ ആ കട്ടിലില്‍ സ്പര്‍ശിച്ചു. ഒരു കാലത്തു പ്രജകള്‍ നോക്കുവാന്‍ പോലും പേടിച്ചിരുന്നിടം, ഇന്ന് സന്ദര്‍ശകരുടെ ഇഷ്ട സ്ഥലമായിരിക്കുന്നു. മൂന്നാം  നിലയിലായി രാജാവിന്‍റെ വിശ്രമ, പഠന മുറികള്‍ സ്ഥിതി ചെയ്യുന്നു. മുകള്‍ നിലയാണ് ഉപ്പിരിക്ക മാളിക എന്ന പേരില്‍ അറിയപ്പെടുന്നത്. അത് പദ്മനാഭന്‍റെ വാസ സ്ഥലമായാണ് കരുതി പോരുന്നത്. 


 ബെല്‍ജിയം കണ്ണാടി
ക്ലോക്ക് ടവര്‍ 
ഉപ്പിരിക്ക മാളികയില്‍ നിന്നു നമ്മള്‍ പ്രവേശിക്കുന്നത് തായ് കൊട്ടാരത്തിലെക്കാണ്. അമ്മ മഹാറാണിയുടെ കൊട്ടാരമാണ് തായ്‌ കൊട്ടാരം. അത് പുരാതന ശൈലിയിലുള്ള ഒരു നാലുകെട്ടാണ്. റാണിമാര്‍ ഒരുങ്ങാന്‍ ഉപയോഗിച്ചിരുന്ന ബെല്‍ജിയം കണ്ണാടിയും, സാമഗ്രികളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പുരാതന കക്കൂസുകളും ഒരു കോട്ടവും പറ്റാതെ സംരക്ഷിച്ചു പോരുന്നുണ്ട്. അമ്മമാഹാറാണിയുടെ കിടപ്പറയുടെ സമീപത്തായി വളരെ വിശാലമായ ആയുധപുരയാണ്. അവിടെ നിന്നു നോക്കിയാല്‍ കൊട്ടാരത്തിന്‍റെ മുക്കും മൂലയും കാണാനാവും. അതിനാല്‍ തന്നെ രാജാവിന്‍റെ വിശ്വസ്തരാന് അവിടെ നിരീക്ഷണ ജോലി നടത്തിയിരുന്നത്. തായ്‌ കൊട്ടാരത്തില്‍ തന്നെയുള്ള ഏകാന്ത മണ്ഡപത്തില്‍ ഒറ്റ പ്ലാവിന്‍ തടിയില്‍ നിര്‍മിച്ച കൊത്തുപണികള്‍ നിറഞ്ഞ അനേകം തൂണുകള്‍ കാണാനാവും. 300 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ക്ലോക്ക് ടവറില്‍ സമയം ഇപ്പൊഴും കൃത്യമാണ്.

അമ്പാരി മുഖപ്പ്
അവിടെ നിന്നു നമ്മള്‍ കൊട്ടാരത്തിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നൊരു ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ തിരുവതാംകൂര്‍ രാജചരിത്രം അവിടെ വിവരണം ചെയ്യുന്നുണ്ട്.  രാജാവ് അമ്പലത്തിലെ ഉല്‍സവത്തിന് കുതിരയോട്ടം ആസ്വദിച്ചിരുന്ന അമ്പാരി മുഖപ്പ് അവിടെയായി സ്ഥിതി ചെയ്യുന്നു. ആന സവാരിക്ക് ഉപയോഗിക്കുന്ന അമ്പാരിയുടെ സാദൃശ്യമാണ് പേരിനു കാരണം. സ്ത്രീകള്‍ക്ക് പൊതു ജന സമ്പര്‍ക്കം നിഷിദ്ധമായിരുന്ന ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് കൊട്ടാരം. അതിനാല്‍ തന്നെ അവര്‍ക്ക് പുറം ലോകം കാണുവാന്‍ പ്രത്യേകം ജനലുകളും സ്ഥലങ്ങളും ഉണ്ട്. 



             ഇന്ദ്രവിലാസം 
കുളക്കടവ്
ഇത് നേരെ എത്തിചേരുന്നിടം ഇന്ദ്ര വിലാസമാണ്. രാജാവിന്‍റെ അതിഥി മന്ദിരമാണിത്. വിദേശ വാസ്തുനിര്‍മാണ ശൈലി ഇവിടെ പ്രകടമാണ്. കൊത്തുപണികളിലും, പടികളിലും, വാതിലുകളിലും ഇത് ദര്‍ശിക്കാം. അവിടെ നിന്നു ഹെറിട്ടേജ്‌ മ്യൂസിയത്തിലെക്കാന് നാം എത്തുന്നത്. രാജാവിന്‍റെ മൂത്ത അമ്മാവന്‍റെ ഗ്രഹമാണിവിടം. മണിച്ചിത്രത്താഴ് സിനിമയില്‍ പ്രാധാന്യമുള്ള അനേകം രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. കൊട്ടാരത്തിന്‍റെ കുളക്കടവും, കുളിമുറികളും സമീപത്തു തന്നെയാണ്. ഉപയോഗം നിലച്ചതിനാല്‍ ജലം മലിനമാണ്. കൊട്ടാരത്തിന്‍റെ കിണറും അവിടെ തന്നെയാണ്. വര്‍ഷങ്ങളുടെ ഓര്‍മകളും പേറി ഒരു ചന്തന മരം വഴിയില്‍ കാണികളെ സ്വാഗതം ചെയ്യുന്നുണ്ട്. 

രഹസ്യ വഴി
നവരാത്രി മണ്ഡപം
നവരാത്രി മണ്ഡപം നവരാത്രി ആഘോഷങ്ങള്‍ക്കായി മാര്‍ത്താണ്ട വര്‍മ നിര്‍മിച്ചതാണ്. കല്‍ത്തൂണുകളും, തിളങ്ങുന്ന തറയും അതിരു പാകിയിരിക്കുന്നിടം. സ്ത്രീകള്‍ക്കു പരിപാടികള്‍ വീക്ഷിക്കുവാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിരിക്കുന്നു. കൊട്ടാരത്തിന്‍റെ അടുക്കള ഇതിനു ശേഷമാണ്. അനേകം അടുപ്പുകള്‍ കാണാം നമുക്കവിടെ. അടുക്കളയുടെ സമീപത്തു കൂടെ നമ്മള്‍ കൊട്ടാരത്തിന്‍റെ പുറത്തേക്കെത്തുന്നു. തൊട്ടടുത്തായി ഒരു സ്മാരകം സര്‍ക്കാര്‍ സംരക്ഷിച്ചു പോരുന്നുണ്ട്. പുരാതന ശില്പങ്ങള്‍, വിളംബരങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍, ശിക്ഷാരീതികള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രാജാവിനും അടുത്ത കുടുംബാങ്ങള്‍ക്കും കിലോമീറ്ററുകള്‍ അകലെയുള്ള ചാരോട്ടു കൊട്ടാരത്തിലേക്ക് പോകാനുള്ള ഒരു രഹസ്യ വഴിയും കൊട്ടാരത്തില്‍ ഉണ്ട്. കാണികള്‍ക്ക് അതിലേക്കു പ്രവേശനമില്ല. 

ഞങ്ങള്‍ പുറത്തെക്കെത്തുമ്പോള്‍ സമയം സന്ധ്യയായിരുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങളെപോലെ അനേകം സഞ്ചാരികള്‍ പുറത്തു നില്‍ക്കുന്നുണ്ട്. തെരുവു കച്ചവടക്കാര്‍ ഉത്സാഹപൂര്‍വം അവരുടെ അന്നത്തെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ പുറത്തുകൂടെ കൊട്ടാരം ഒന്നുകൂടി ചുറ്റി കണ്ടു. വര്‍ഷങ്ങള്‍ പിന്നിലേക്കു പോയിരുന്നെങ്കിലെന്നു ഞാന്‍ അറിയാതൊന്നാശിച്ചു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള നമ്മുടെ ചരിത്രത്തില്‍ നമുക്കഭിമാനിക്കാം. കാരണം അതു നമ്മുടെ തന്നെ പൈതൃകമാണ്.

6 comments:

  1. നന്നായിട്ടുണ്ട് സുഹൃത്തേ...

    എന്റെ പത്മനാഭപുരം കാഴ്ചകള്‍ ഡ്രാഫ്റ്റില്‍ കിടക്കുന്നു ഒരു വര്‍ഷമായിട്ട്.... ഇത് കണ്ടപ്പോള്‍ അത് പബ്ലിഷ് ചെയ്യാന്‍ ഒരു മോഹം.... കുറച്ചു ഫോട്ടോയും അതിനെ കുറിച്ച് കുറച്ചു വാക്കുകളും.. ഒരു ഫോട്ടോ ഫീച്ചര്‍ ടൈപ്പ്.....

    ReplyDelete
  2. നന്നായിട്ടുണ്ട്. ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമോ അവിടേ ?

    ReplyDelete
  3. Nice review. Were these pictures taken during your trip?

    ReplyDelete
  4. നല്ല  വിവരണം
    ഫോട്ടോസും കൊള്ളാം, കാണാൻ ആഗ്രഹമുള്ള സഥലങ്ങളിൽ പെട്ടവയാണ്
    ആശംസകൾ

    ReplyDelete
  5. നന്നായെടാ ..ഞാന്‍ എത്രയും പെട്ടെന്ന് അവിടെ സന്ദര്‍ശിക്കും ....

    ReplyDelete